Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ആനാട് നാഗച്ചേരിയിലുണ്ടായ അപകടത്തിൽ പാലോട് എക്സ് സർവീസ് കോളനി സ്വദേശികളായ പ്രദീപ് കുമാർ (65), സുരേഷ് (74), സുരേഷിന്റെ ഭാര്യ സുജാത (65), സുനിത (58) ആറ്റിങ്ങൽ മേലേ കടയ്ക്കാവൂർ സ്വദേശി തനിമ (20) എന്നിവർക്കാണ് പരിക്കേറ്റത്.
പാലോട് ഭാഗത്തേക്ക് പോയ കാർ വിതുരയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുരേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാർ അപകടത്തിൽപ്പെട്ടത്.
കാർ നിയന്ത്രണം വിട്ട് ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്ക് ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡോക്ടറും സഹോദരങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം ആക്കുളത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 നാണ് അപകടമുണ്ടായത്.
ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ആക്കുളത്തു നിന്നും കുളത്തൂർ ഭാഗത്തേക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന മണൽ കാറിന് മുകളിലേക്ക് വീണു.
ശ്രീകാര്യം സ്വദേശിയായ ഡോക്ടർ മിലിന്ദും സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
ആലപ്പുഴ: സിപിഎം സംസ്ഥാന സമിതിയംഗം സി.ബി.ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രിയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നാലെ പോയ വാഹനയാത്രികർ കാർ തടഞ്ഞു നിർത്തുകയായിരുന്നു. സി.ബി.ചന്ദ്രബാബുവും കുടുംബവും പുറത്തിറങ്ങിയ ഉടൻ തന്നെ കാർ അഗ്നിക്കിരയായി.
ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി.
Todays Story
ഓരോ സഞ്ചാരികളും റൈഡുകള്‍ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ കരുതുന്നവരാണ്. കാണാത്ത സ്ഥലങ്ങള്‍ തേടിപ്പോകുന്ന യാത്രകളില്‍ മിക്കപ്പോഴും കൂട്ട് സ്വന്തം വണ്ടി തന്നെയായിരിക്കും. ഒരു തോന്നലില്‍ പെട്ടെന്നു പുറപ്പെടുന്ന യാത്രകളുണ്ടാകാം.
അതിനാല്‍ തന്നെ ഇത്തരം യാത്രകള്‍ക്ക് വേണ്ടത്ര മുന്നൊരുക്കങ്ങളും കുറവായിരിക്കും. യാത്ര എവിടേക്ക് ആയാലും ഓടിക്കുന്ന വാഹനം ഏതായാലും സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ കണ്മുന്പിലുണ്ട്.
ഒരു ജീവന് പൊലിയുമ്പോള്‍ മാത്രം അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നതും പിന്നീട് എല്ലാം മറന്നു പഴയ താളത്തിലെത്തുന്നതും മാറ്റി നിര്‍ത്തേണ്ട കാര്യങ്ങള്‍ തന്നെയാണ്. സുരക്ഷിതയാത്രയ്ക്കായി ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്.
ഹെൽമെറ്റിനോട് നോ കോംപ്രോമൈസ്
ഏതു തരത്തിലുള്ള യാത്രയാണെങ്കിലും ഇരുചക്രവാഹനങ്ങളില്‍ പോകുമ്പോള്‍ സുരക്ഷ തന്നെയാണ് മുഖ്യം. അതിനായി ആദ്യം ചെയ്യേണ്ടത് യാത്രകളില്‍ ഹെല്‍മെറ്റ് ധരിക്കുക എന്നത് തന്നെയാണ്. എത്ര ചെറിയ ദൂരത്തേക്കാണ് പോകുന്നതെങ്കിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണം.
വണ്ടി ഓടിക്കുന്ന ആള് മാത്രമല്ല, പുറകിലിരിക്കുന്ന ആളും ഹെല്‍മെറ്റ് ധരിക്കണം. എന്നാല്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നതു കൊണ്ട് എല്ലായ്പ്പോഴും അപകടങ്ങളില്‍നിന്നു രക്ഷപ്പെടണമെന്നില്ല.
ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ തലയ്ക്കുണ്ടാകുന്ന ആഘാതങ്ങളെ ഒരുപരിധി വരെ ചെറുത്തുനിര്ത്താനേ ഹെല്‍മെറ്റിന് സാധിക്കൂ.
റൈഡിംഗ് ഗിയര്‍ ഉപയോഗിക്കാം
ഹെല്‍മെറ്റ് മാത്രം ഉപയോഗിച്ചാല്‍ നമ്മുടെ ഭാഗം ക്ലിയറായി എന്നു വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ നമ്മുടെ സുരക്ഷ പൂര്‍ണമാകണമെങ്കില്‍ റൈഡിംഗ് ഗിയറുകളും ഉപയോഗിക്കണം.
റൈഡിംഗ് ജാക്കറ്റ്, പാന്റ്സ്, നീ ഗാര്‍ഡ്, റൈഡിംഗ് ഷൂ, പ്രൊട്ടക്ടിവ് ഗ്ലൗസ് തുടങ്ങിയവയെല്ലാം യാത്രകളില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ദീര്‍ഘ ദൂര യാത്രകളാണെങ്കില്‍ ഇവ ഒരു കാരണവശാലും ഒഴിവാക്കരുത്.
വണ്ടി സര്‍വീസ് ചെയ്യുക
ദീര്‍ഘദൂര റൈഡുകളില്‍ സുരക്ഷിതത്വം നമ്മുടെ ഭാഗത്തു മാത്രമല്ല, വണ്ടിയുടെ ഭാഗത്തും ഉണ്ട് . വണ്ടിയുടെ മികച്ച പെര്‍ഫോമന്‍സിനായി സമയാസമയങ്ങളില്‍ സര്‍വീസ് ചെയ്യണം.
സ്പാര്‍ക്ക് പ്ലഗ്, ആക്സിലറേറ്റര്‍, ബ്രേക്ക് കേബിള്‍, ടയര്‍, ഓയില്‍ ലെവല്‍ തുടങ്ങിയ കാര്യങ്ങള്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.
ഓവര്‍ സ്പീഡ് വേണ്ട
അമിത വേഗത്തില്‍ പോകാതെ യാത്രകളില്‍ കൃത്യമായ സ്പീഡില്‍ പോവുക. അമിത വേഗം ആപത്ത് വിളിച്ചുവരുത്തും. യാത്ര ചെയ്യുമ്പോള്‍ വണ്ടിയില്‍ പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കണം. ഓരോ ദിവസത്തെയും യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യുക.
ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന യാത്ര പോകുമ്പോള്‍ ഓരോ ദിവസവും സഞ്ചരിക്കേണ്ട ദൂരവും സമയവും മുന്‍കൂട്ടി നിശ്ചയിക്കണം.
സീബ്രാ ക്രോസിംഗില്‍
* സീബ്രാ ക്രോസ് സൂചിപ്പിക്കുന്ന റോഡ് സിഗ്നല്‍ കണ്ടാല്‍ വേഗം കുറച്ച് സീബ്രാ ക്രോസിന് മുമ്പായി വാഹനം നിര്‍ത്താനുള്ള റോഡ് മാര്‍ക്കിംഗില്‍ റോഡിന് ഇടതുശം ചേര്‍ത്ത് നിര്‍ത്തണം.
* പെഡസ്ട്രിയന്‍ ക്രോസിംഗിലൂടെ റോഡ് ക്രോസ് ചെയ്യാന്‍ കാല്‍നടക്കാരെയും വീല്‍ ചെയറില്‍ പോവുന്നവരെയും മറ്റും അനുവദിക്കുക.
* ക്രോസിംഗില്‍ ആരും തന്നെ ഇല്ലെങ്കില്‍ മാത്രം വാഹനം മുന്നോട്ട് എടുക്കുക.
* ട്രാഫിക് കണ്ട്രോള് സിഗ്നല്‍ ഉള്ള ഇടങ്ങളില്‍ സ്റ്റോപ്പ് ലൈനിനു പുറകിലായി മാത്രമേ വാഹനം നിര്‍ത്താവൂ. സ്റ്റോപ്പ് ലൈന്‍ മാര്‍ക്ക് ചെയ്തിട്ടില്ലെങ്കിലോ അത് മാഞ്ഞു പോയിട്ടുണ്ടെങ്കിലോ പെഡസ്ട്രിയന്‍ ക്രോസിംഗിനു പുറകിലായി മാത്രം വാഹനം നിര്‍ത്തുക.
പെഡസ്ട്രിയന്‍ ക്രോസിംഗ് അടയാളപ്പെടുത്തിയിട്ടില്ല എങ്കില്‍ വാഹനം പ്രൈമറി ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിടണം.
ഗ്രീന്‍ സിഗ്നല്‍ ഓണ്‍ ആയാലും പെഡസ്ട്രിയന്‍ ക്രോസിംഗില്‍ ആരും ഇല്ലെങ്കില്‍ മാത്രമേ വാഹനം മുന്നോട്ട് എടുക്കാന്‍ പാടുള്ളൂ.
* ‘Give Way' അടയാളത്തിന് മുമ്പായി പെഡസ്ട്രിയന്‍ ക്രോസിംഗ് ഇല്ലെങ്കില്‍ പോലും അവിടെ കാല് നടയാത്രക്കാര്‍ക്കാണ് മുന്‍ഗണന.
* വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡില്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടാല്‍ യാതൊരു കാരണവശാലും പെഡസ്ട്രിയന്‍ ക്രോസിംഗില്‍ വാഹനം നിര്‍ത്തിയിടരുത്.
പോലീസിനെ അറിയിക്കാം
നിങ്ങളുടെ സന്ദേശം ഒരപകടം ഒഴിവാക്കിയേക്കാം. ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങള്‍ 9747001099 എന്ന വാട്സ്ആപ്പ് നമ്പറില്‍ ചിത്രം, വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള പോലീസ്
Kerala
തിരുവനന്തപുരം: സ്കൂൾ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്കും കാർ ഡ്രൈവർക്കും പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം നാലിന് കഴക്കൂട്ടത്തുവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ മേനംകുളം സ്വദേശി അലക്സാണ്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. കഴക്കൂട്ടം സർവീസ് റോഡ് നിന്നും ദേശീയപാതയിലേക്ക് കയറിയ കാറിനെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ബസ് കാറിനെ ഇടിച്ചശേഷം ഏറെ ദൂരം നിരങ്ങിപ്പോയശേഷമാണ് നിന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കഴക്കൂട്ടം പോലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് സർവീസ് റോഡിൽ വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.
National
അമൃത്സർ: പ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു (37) വാഹനാപകടത്തിൽ മരിച്ചു. പഞ്ചാബിലെ മൻസ ജില്ലയിലെ മൻസ - പട്യാല റോഡിൽ വച്ച് ഹർമൻ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ ഹർമൻ സിദ്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടിയിടിയിൽ വാഹനം പൂർണമായും തകർന്നു. മിസ് പൂജ എന്ന ഗായികയോടൊപ്പം പാടിയ പേപ്പർ യാ പ്യാർ എന്ന ഗാനമാണ് ഹർമൻ സിന്ധുവിനെ പ്രശസ്തനാക്കിയത്.
ഈ ഗാനം നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു. തുടർന്നും നിരവധി ആൽബങ്ങളിൽ പൂജയുമായി സഹകരിച്ചു പ്രവർത്തിച്ചു. കോയി ചക്കർ നയി, ബേ ബേ ബാപ്പു, ഖബ്ബർ ഷേർ, മുൾട്ടാൻ വേഴ്സസ് റഷ്യ, എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ആൽബങ്ങളാണ്.
Kerala
കൊച്ചി: ഷംഷാബാദ് ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയിൽ വീട്ടിൽ അൻവർ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാംപറമ്പിൽ വീട്ടിൽ ബാസിം നിസാർ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ബിഷപ് സഞ്ചരിച്ചിരുന്ന കാറും പ്രതികൾ സഞ്ചരിച്ചിരുന്ന ലോറിയും തമ്മിൽ ഉരസിയെന്നു പറഞ്ഞായിരുന്നു ആക്രമണം.
പ്രതികൾ ബിഷപ് സഞ്ചരിച്ച കാറിന്റെ ഹെഡ് ലൈറ്റും പിന്നിലെ ലൈറ്റും അടിച്ചുതകര്‍ത്തിരുന്നു. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
Kerala
മൂവാറ്റുപുഴ: മുവാറ്റുപുഴയിൽ ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. വണ്ണപ്പുറം കഞ്ഞിക്കുഴി വെള്ളാപ്പിള്ളിൽ അൻവർ നജീബിനെതിരെയാണ് (25) പേലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി എട്ടോടെ മൂവാറ്റുപുഴ വെള്ളൂർകുന്നം സിഗ്നലിന് സമീപമാണ് ആക്രമണം ഉണ്ടായത്. വിമാനത്താവളത്തിൽനിന്നു പാലായിലേക്കു മടങ്ങുകയായിരുന്ന ഷംഷബാദ് സഹായ മെത്രാൻ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ സഞ്ചരിച്ച കാർ പെരുമ്പാവൂരിൽ വച്ച് ലോറിയിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പെരുമ്പാവൂരിൽനിന്നു കാറിനെ പിന്തുടർന്ന് എത്തിയ ലോറിയിലെ ഡ്രൈവർ വെള്ളൂർക്കുന്നത്ത് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിനു നേരെ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ ലൈറ്റുകളും മറ്റും തകർന്നിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നു മൂവാറ്റുപുഴ പോലീസ് പറഞ്ഞു.
NRI
വാഷിംഗ്ടൺ: ചൊവ്വാഴ്ച രാത്രി വൈറ്റ് ഹൗസിന്റെ ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രാത്രി 10.37നാണ് സംഭവം നടന്നത്. ഗേറ്റിൽ ഇടിച്ച വാഹനം പോലീസ് വിശദമായി പരിശോധിക്കുകയും സുരക്ഷിതമാണെന്ന് കണ്ടെത്തുകയും ചെയ്തു
അപകടശേഷം ഡ്രൈവറെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്.
Kerala
തിരുവനന്തപുരം: ആഡംബര കാറിന് വേണ്ടിയുള്ള തർക്കത്തിനിടെ മകനെ കമ്പിപ്പാരകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസ് പരിധിയിൽ നടന്ന സംഭവത്തിൽ വിനയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ മകൻ ഹൃത്വിക്ക് (28) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മകൻ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദൻ മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ തനിക്ക് ഒരു ആഡംബര കാർ വേണമെന്നതായിരുന്നു ഹൃത്വിക്കിന്റെ അടുത്ത ആവശ്യം. ഇപ്പോൾ അതിനുള്ള സാന്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു.
അത് വലിയ വഴക്കിലേക്കും കൈയാങ്കളിയിലേക്കും നയിക്കുകയായിരുന്നു. ഇതിനിടെയാണ് അച്ഛൻ കമ്പിപ്പാരകൊണ്ട് മകന്റെ തലയ്ക്കടിച്ചത്.
Kerala
കോഴിക്കോട്: താമരശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. താമരശേരി അമ്പായത്തോട് സ്വദേശി അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്.
ഇയാളുടെ കാറും സംഘം തകര്‍ത്തിട്ടുണ്ട്. താഴെ പരപ്പന്‍പൊയിലില്‍ വച്ചാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് കാറിലെത്തിയ സംഘമാണ് ജിനീഷിനെ ആക്രമിച്ചത്.
മുഹമ്മദ് ജിനീഷിന്റെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശരീരമാസകലം കുത്തേറ്റ നിലയിലാണ്.
മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും തട്ടിക്കൊണ്ടു പോകല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൈയിലും കത്തിയുണ്ടായിരുന്നു. പോലീസ് ഇത് കണ്ടെടുത്തിട്ടുണ്ട്.
അക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.